ശ്രീനിവാസനെപ്പോലെയൊരു സ്ക്രിപ്റ്റ് റൈറ്റർ ഇനി സിനിമാരംഗത്ത് ഉണ്ടാവുമോ എന്ന് സംശയിച്ചു പോകുന്നു. നിർമാതാവ്, സംവിധായകൻ, കഥാകൃത്ത്, തിരക്കഥാകൃത്ത്, നടൻ ഇങ്ങനെ എല്ലാ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് അദ്ദേഹം.
എങ്കിലും ഞാൻ അദ്ദേഹത്തെ കാണാനാഗ്രഹിക്കുന്നത് ഏറ്റവും മികച്ച കഥ, തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലയിലാണ്. ഇത്തരത്തിൽ അമ്പതോളം സിനിമകളിൽ അദ്ദേഹം മികവു തെളിയിച്ചിട്ടുണ്ട്. നാടോടിക്കാറ്റും പട്ടണപ്രവേശവും സന്ദേശവും അഴകിയ രാവണനും വരവേല്പും കഥ പറയുമ്പോഴും ഉദയനാണു താരവും മലയാള സിനിമാ പ്രേക്ഷകർ എങ്ങനെയാണു മറക്കുക.
അദ്ദേഹത്തിന്റെ ഏതു സിനിമ നോക്കിയാലും ആ വിഭാഗത്തിലെ ഏറ്റവും മികച്ചതുതന്നെയായിരുന്നു. അതിൽ പലതും ഹോളിവുഡിനെ വെല്ലുന്നതുമായിരുന്നു. സിനിമ ഇറങ്ങിയ സമയത്തെ പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയ അദ്ദേഹത്തിന്റെ സിനിമകൾ വലിയ സാമ്പത്തിക വിജയം മാത്രമല്ല, സാമൂഹ്യ വിജയം കൂടി നേടിയിരുന്നു.
സിനിമാലോകത്തിനപ്പുറത്ത് ശ്രീനിവാസന് മറ്റൊരു ലോകം കൂടിയുണ്ടായിരുന്നു. അഴിമതിവിരുദ്ധ പോരാട്ടത്തിനായി അദ്ദേഹം മുന്നോട്ടുവന്നു. അതിനായി അദ്ദേഹം എറണാകുളത്തു സംഘടിപ്പിച്ച രണ്ടു മീറ്റിംഗുകളിൽ പങ്കെടുത്തയാളാണ് ഞാൻ. എന്തുകൊണ്ടോ അദ്ദേഹം എന്നെ വളരെ ഇഷ്ടപ്പെട്ടിരുന്നു. ""നഗരവാരിധി നടുവിൽ ഞാൻ’’എന്ന സിനിമയുടെ ഷൂട്ടിംഗ് കൊച്ചിയിൽ ഉദ്ഘാടനം ചെയ്തത് ഞാനായിരുന്നു.
സിനിമാ സംവിധാനം പഠിക്കാൻ അതിയായി ആഗ്രഹിച്ച് ആരുടെയടുത്തുപോകുമെന്ന് ആശങ്കപ്പെട്ടിരുന്ന ഞാൻ അദ്ദേഹത്തിനോട് അഭിപ്രായമാരാഞ്ഞപ്പോൾ പറഞ്ഞത്; ആരെയെങ്കിലും സമീപി ക്കുന്നതുകൊണ്ടു കാര്യമില്ലെന്നും കുറച്ചു സമയം തരണമെന്നും ഞാൻ ശരിയാക്കിത്തരാമെന്നുമാണ്. 2022- 23 ൽ എന്നെ വിളിച്ചിട്ടു പറഞ്ഞു;""സത്യൻ അന്തിക്കാട് മകൾ എന്ന പുതിയ സിനിമ ആരംഭിക്കുകയാണ്. അദ്ദേഹം താങ്കൾക്കു സിനിമ പഠിക്കാൻ വേണ്ടിയുള്ള എല്ലാ സജ്ജീകരണങ്ങളും ചെയ്തു തരുന്നതാണ് എന്നാണ്. അതുപോലെതന്നെ എല്ലാം നടന്നു. ഒരു മാസം ഞാൻ ആ സിനിമ സൈറ്റിൽ ഉണ്ടായിരുന്നു. ശ്രീനിവാസന്റെ സഹായംകൊണ്ടുമാത്രമാണ് അതു സാധ്യമായത് എന്ന് ഞാൻ സ്മരിക്കുന്നു.
രചനയുടെ കാര്യം പറഞ്ഞാൽ പരമ്പരാഗത രീതിയിലുള്ള രചനയായിരുന്നില്ല അദ്ദേഹത്തിന്റേതെന്നു നിസംശയം പറയാം. "മകൾ’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടയിൽ സത്യൻ അന്തിക്കാടു പറഞ്ഞ ഒരു കാര്യത്തിൽ നിന്നത് എനിക്കു ബോധ്യം വന്നതാണ്."നാടോടിക്കാറ്റിന്റെയും "പട്ടണപ്രവേശ’ത്തിന്റെയും ഷൂട്ടിംഗ് നടക്കുമ്പോൾ നേരത്തെ തയാറാക്കിവച്ചിരുന്ന തിരക്കഥയും സംഭാഷണവുമൊന്നും ഉണ്ടായിരുന്നില്ല. ഷൂട്ടിംഗ് സ്ഥലത്ത് രാവിലെ എത്തുന്ന എന്നോട് ഇന്നെന്തൊക്കെയാണ് ചെയ്യുന്നതെന്നു ചോദിക്കുകയും ഞാനിപ്പോൾ വരാമെന്നു പറഞ്ഞ് ഏതെങ്കിലും ഒരു ഭാഗത്തു ചെന്നിരുന്ന് ആ ദിവസത്തെ സീനുകൾക്ക് ആവശ്യമായ സംഭാഷണം എഴുതി നല്കുകയായിരുന്നു പതിവ്. അതായിരുന്നു ശ്രീനിവാസൻ! കഥയും തിരക്കഥയും സംഭാഷണവും നിമിഷങ്ങൾകൊണ്ട് തീർക്കാൻ കഴിയുന്ന ഒരാൾ!
ശ്രീനിവാസൻ അഭിനയിച്ച കഥാപാത്രങ്ങളിൽ നമുക്ക് മറ്റൊരാളെ സങ്കല്പിക്കാനാവില്ല. "ഉദയനാണു താരം'എന്ന സിനിമ മാത്രമെടുക്കൂ. തമിഴിൽ റീമേക്കു ചെയ്യാൻ ശ്രമിച്ചിട്ട് ശ്രീനിവാസന്റെ റോൾ ചെയ്യാൻ ഒരാളെക്കിട്ടാതെ വർഷങ്ങൾ നീണ്ടുപോയി എന്നതു ചരിത്രമാണ്. ഒടുവിൽ രജനീകാന്തിനൊപ്പം ശ്രീനിവാസൻതന്നെ ആ റോൾ ചെയ്തു. പകരം വയ്ക്കാനില്ലാത്ത നടനായി മാറിയ അദ്ദേഹവും സൃഷ്ടികളും എന്നും നല്ല ഓർമകളായി മലയാളിയുടെ മനസിലുണ്ടാകും! അങ്ങനെയാണ് ശ്രീനിവാസൻ ചരിത്രമായി മാറുന്നത്!